Kerala
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ലവ് ജിഹാദ് ആരോപിച്ച് പിറന്നാൾ ആഘോഷം തടസപെടുത്തുകയും യുവാക്കളടക്കമുള്ളവരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്.
ബജ്റംഗ്ദൾ നേതാവ് ഋഷഭ് താക്കൂർ ഉൾപ്പടെ കണ്ടാലറിയുന്ന 25 പേർക്കെതിരെയാണ് ബറേലി പോലീസ് കേസെടുത്തത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാൾ ആഘോഷം അലങ്കോലപ്പെടുത്തുകയും ആളുകളെ മർദിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ശനിയാഴ്ച രാത്രി പ്രേംനഗർ പ്രദേശത്തെ റസ്റ്റൊറന്റിൽ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയത്.
അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ഒമ്പത് സുഹൃത്തുക്കളാണ് പരിപാടിക്കെത്തിയിരുന്നത്. ഇതിൽ രണ്ട് പേർ മുസ്ലീം യുവാക്കളായിരുന്നു.
ഹിന്ദു പെൺകുട്ടിക്കൊപ്പം മുസ്ലീം യുവാക്കൾ ഉണ്ടെന്നറിഞ്ഞെത്തിയ ഹിന്ദുത്വ പ്രവർത്തകർ ആഘോഷം തടസ്സപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ലവ് ജിഹാദ് ആരോപിക്കുകയുമായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്നെത്തിയ പ്രേംനഗർ പോലീസ് വിദ്യാർഥിനിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു മുസ്ലീം യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പിടികൂടി. ക്രമസമാധാനം തകർത്തതിന് കേസെടുത്ത് മുസ്ലീം യുവാക്കൾക്ക് പിഴ ചുമത്തുകയായിരുന്നു. സ്ഥാപനത്തിലെ ഒരു ജീവനക്കാരനും പോലീസ് പിഴ ചുമത്തി.
സ്റ്റേഷനിന് പുറത്തുവന്ന 20കാരിയായ പെൺകുട്ടി മാധ്യമങ്ങളോട് ഇതേക്കുറിച്ച് പ്രതികരിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇതേതുടർന്നാണ് കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്.